بِسْمِ اللّهِ الرَّحْمـَنِ الرَّحِيم
ِالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഉള്ഹിയ്യത്ത്
ബലിപെരുന്നാളിനോടനുബന്ധിച്ച് അല്ലാഹുവിന്റെ സാമീപ്യം ഉദ്ദേശിച്ച് അറുക്കപ്പെടുന്ന ബലിമൃഗത്തെക്കുറിച്ചാണ് ഉള്ഹിയ്യത്ത് എന്ന് പറയുന്നത്. പ്രായപൂർത്തിയെത്തിയ ബുദ്ധിയുള്ള സ്വതന്ത്രനും ബലികർമ്മത്തിനാവശ്യമായ സാമ്പത്തീകശേഷിയുമുള്ള എല്ലാ മുസ്‌ലിംകൾക്കും ബലികർമ്മം നടത്തൽ ശക്തമായ സുന്നത്താണ്.
ബലിപെരുന്നാൾ ദിനത്തിലെ സൂര്യനുദിച്ച് ലളിതമായ രണ്ട് റക്‌അത്തിനും രണ്ട് ഖുതുബക്കുമുള്ള സമയം കഴിഞതു മുതൽ ബലിയുടെ സമയം തുടങ്ങും. ഉത്തമമായ സമയം ബലി പെരുന്നാൽ ദിനത്തിൽ സൂര്യനുദിച്ച് ഇരുപത് മിനുട്ട് (മുകളിൽ വിവരിച്ച 2 റക്‌അത്തിനും 2 ഖുതുബക്കും വേണ്ട സമയം ) ആയത് മുതൽ ദുൽഹിജ്ജ പതിമൂന്നിന് സൂര്യനസ്തമിക്കും വരെയാണ്. എങ്കിലും രാത്രി അറവ് നടത്തൽ കറാഹത്താണ്. യാത്രക്കാരനും ഹജ്ജ് ചെയ്യുന്നവനും ഇത് സുന്നത്താണ്.
അഞ്ച് വയസ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കുന്ന മൃഗങ്ങൾ. എന്നാൽ മെലിഞ്ഞ് മജ്ജ നശിച്ചതോ, ചെവി ,വാൽ പൃഷ്ടം, അകിട്, നാവ് തുടങ്ങി ഏതെങ്കിലും അവയവം മുറിച്ച് മാറ്റപ്പെട്ടതോ, കണ്ണിനു കാഴ്ച നഷ്ടപ്പെട്ടതോ, കാഴ്ച തടസ്സപ്പെടും വിധത്തിൽ കണ്ണിൽ പാട മൂടിയതോ, വ്യക്തമായ മുടന്തോ, ശക്തമായ രോഗമോ ഉള്ള മൃഗം ഉള്ഹിയ്യത്തിന് പറ്റില്ല. ഗർഭമുള്ള മൃഗത്തെയും ബലികർമ്മത്തിനു പറ്റില്ല.
മാട് , ഒട്ടകം എന്നിവ ഏഴുപേർക്കിടയിൽ പങ്കിട്ടും ഉള്ഹിയ്യത്ത് നടത്താവുന്നതാണ്. എന്നാൽ ആടിന്റെ കാര്യത്തിൽ ഇത് പറ്റില്ല. തനിക്കും താൻ ചിലവ് കൊടുക്കൽ നിർബന്ധമായവർക്കും കൂടി ഒരു ഉള്ഹിയ്യത്ത് അറുത്താൽ പ്രതിഫലം കുടുംബത്തിനു മുഴുവൻ ലഭിക്കും.
ഉള്ഹിയ്യത്ത് സാധുവാകുന്നതിന് നിയ്യത്ത് ആവശ്യമാണ്. അറവ് നടത്തുന്ന സമയത്തോ അറവ് മൃഗത്തെ നിർണയിക്കുന്ന അവസരത്തിലോ നിയ്യത്ത് ചെയ്യാവുന്നതാണ്. “സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാൻ കരുതി” എന്നോ “സുന്നത്തായ ബലികർമ്മം നിർവഹിക്കുന്നു” എന്നോ കരുതൽ നിർബന്ധവും അത് നാവു കൊണ്ട് പറയൽ സുന്നത്തുമാണ്.
ഉള്ഹിയ്യത്തിൽ നിന്ന് അല്‌പം ഒരു നിർധനനു നൽകലേ നിർബന്ധമുള്ളൂ. പക്ഷെ ബറക്കത്തിനു വേണ്ടി അല്‌പം മാത്രം എടുത്ത് ബാക്കി മുഴുവൻ ദാനം ചെയ്യുന്നതാണ് ഏറ്റവും പുണ്യം. വേവിക്കാതെയാണ് നൽകേണ്ടത്. ബലിയറുക്കുന്നവനെടുക്കുന്ന ഈ അല്പം കരളിൽ നിന്നാകുന്നതാണ് കൂടുതൽ ഉത്തമം.
ബലിയറുത്ത മൃഗം നേർച്ചയാക്കപ്പെട്ടതാണെങ്കിൽ അതിന്റെ മാംസമോ തോലോ മറ്റു ഭാഗങ്ങളോ ഒന്നും ബലിയറുത്തയാൾക്കും അയാൾ ചെലവിനു നൽകൽ നിർബന്ധമായവർക്കും അനുവദനീയമല്ല. അവ തീർത്തും ദാനം ചെയ്യൽ നിർബന്ധമാണ്. അതിൽ നിന്ന് വല്ല്ലതും അവൻ ഉപയോഗിച്ചാൽ അതീന്റെ ബദൽ (പകരം )ദരിദ്രർക്ക് നൽകാൻ അയാൾ ബാധ്യസ്ഥനായിരിക്കും.
സുന്നത്തായ ഉള്ഹിയ്യത്തിന്റെ കൊമ്പും തോലും ദാനം ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം. ബലിമൃഗത്തിന്റെ മാംസം ,തോൽ ,കൊമ്പ് തുടങ്ങി ഒരു ഭാഗവും വില്‌പന നടത്താൽ പാടില്ല. വാടകക്ക് നൽകാനോ അറവ്കാരന് കൂലിയായി നൽകാനോ പാടില്ല.
ഉള്‌ഹിയ്യത്ത് നടത്താനുദ്ദേശിച്ചവർ അറുക്കാനറിയുന്ന പുരുഷന്മാരാണെങ്കിൽ അവർ തന്നെ അറവ് നടത്തലും അല്ലാത്തവർ അറിയുന്നവരെ ഏല്പിക്കുകയും അറവ് നടത്തുന്നയിടത്ത് സന്നിഹിതരാവുകയും ചെയ്യുന്നത് സുന്നത്താണ്.
സുന്നത്തുകൾ :
ബലിയറുക്കാനുദ്ദേശിക്കുന്നവർ, ദുൽഹിജ്ജ ഒന്ന് മുതൽ അറവ് നടത്തുന്നത് വരെ നഖം, മുടി തുടങ്ങിയ ശരീരത്തിന്റെ ഭാഗങ്ങളൊന്നും നീക്കം ചെയ്യാതിരിക്കൽ സുന്നത്താണ്. അവ നീക്കം ചെയ്യൽ കറാഹത്താണ്.
തടിച്ച് കൊഴുത്ത ന്യൂനതകളില്ലാത്ത മൃഗമാകലും പെരുന്നാൽ നിസ്കാരത്തിനു മുമ്പ് അറുക്കാതിരിക്കലും അറവ് നടത്തുന്നത് പകലിലാവലും സുന്നത്താണ്. ബലിമൃഗത്തെ ഖ്വിബ്‌ലക്ക് നേരെ തിരിക്കലും അറവ് നടത്തുന്നവർ ഖ്വിബ്‌ലക്ക് അഭിമുഖമാവലും ബിസ്‌മിയും സ്വലാത്തും സലാമും ചൊല്ലലും, തക്‌ബീർ ചൊല്ലലും , എന്നി നിന്ന് ഇത് സ്വീകരിക്കേണമേ എന്ന് ദുആ ചെയ്യലും സുന്നത്താണ്.
ഉള്ഹിയ്യത്തിനാവശ്യമായ ഒരു ആട് കൊണ്ടോ, മാട്, ഒട്ടകം എന്നിവയിൽ ഏഴിൽ ഒരു ഭാഗം കൊണ്ടോ ഉള്ഹിയ്യത്തും, അഖ്വീഖയും ഒന്നിച്ച് കരുതിയാൽ രണ്ടും നഷ്ടപ്പെടുന്നതാണ്. ഒട്ടകം, മാട് എന്നിവയിൽ ഒന്നിന്റെ ഏഴിൽ ഒരു ഭാഗം ഉള്ഹിയ്യത്തും ഒരു ഭാഗം അഖ്വീഖയും എന്ന് കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.
ബലി മൃഗത്തിന്റെ നിറത്തിന്റെ ശ്രേഷ്ഠതയുടെ ക്രമം : വെള്ള, മഞ്ഞ, മങ്ങിയ വെള്ള ,ചാരനിറം,ചുവപ്പ്, വെളുപ്പും ചുവപ്പും കലർന്നത്, വെളുപ്പും കറുപ്പും കലർന്നത്, കറുപ്പ് എന്നിങ്ങനെയാണ്. ഉത്തമ നിറമുള്ളത് മെലിഞ്ഞതാണെങ്കിൽ മറ്റു നിറത്തിലുള്ള തടിച്ച് കൊഴുത്തതാണ് ഏറ്റവും നല്ലത്.
ഇസ്‌ലാമിക ദൃഷ്ട്യാ നിർബന്ധ സക്കാത്തല്ലാത്ത ദാന ധർമ്മങ്ങൾ അമുസ്‌ലിമിനും നൽകാമെങ്കിലും ഉള്ഹിയ്യത്തിന്റെ മാംസമോ മറ്റ് ഭാഗങ്ങളോ അമുസ്‌ലിമിനു നൽകൽ അനുവദനീയമല്ല.
ബലിയറുത്ത നാട്ടിൽ തന്നെയാണ് അത് വിതരണം ചെയ്യേണ്ടത്. ഇതര നാടുകളിലേക്ക് കൊടുത്തയക്കാൻ പറ്റില്ല. എന്നാൽ അത് സ്വീകരിച്ച നിർധനർക്ക് അന്യർക്ക് വിൽക്കാനും ഇതര പ്രദേശങ്ങളിലേക്ക് കൊടുത്തു വിടാനും പറ്റുന്നതാണ്.
അഖ്വീഖ
കുഞ്ഞ് ജനിക്കുമ്പോൾ സന്തോഷപ്രകടനമായി അറുക്കപ്പെടുന്ന മൃഗത്തിനാണ് ‘അഖ്വീഖ’ എന്ന് പറയുന്നത്. ഈ അറവ്, പ്രസവിച്ച് ഏഴാം നാളിൽ സൂര്യോദയ സമയത്ത്, കുഞ്ഞിന് പേരിട്ട ശേഷം മുടി കളയുന്നതിന് മുമ്പാവലാണ് സുന്നത്ത്. പ്രസവത്തിനും പ്രായപൂർത്തിക്കുമിടയിൽ ഏത് സമയത്തും അനുവദനീയമാണ്. കുഞ്ഞ് മരണപ്പെട്ടാലും അഖീഖ സുന്നത്തുണ്ട്.
ആൺകുട്ടിക്ക് വേണ്ടി രണ്ട് ആടുകളെയും പെൺകുട്ടിക്ക് വേണ്ടി ഒരു ആടിനെയും അറുക്കണം. ഒട്ടകം, മാട് എന്നിവ അറുക്കുന്നതും സുന്നത്താണ്. എല്ലുകൾ പരമാവധി പൊട്ടിക്കാതിരിക്കിലും മാംസം വേവിച്ച് പാവങ്ങൾക്ക് എത്തിച്ച് കൊടുക്കലും ശ്രേഷ്‌ഠമാണ്.
മാംസം വേവിക്കുമ്പോൾ അല്‌പം മധുരം ചേർക്കലും അഖ്വീഖയുടെ വലത് കാൽ മുഴുവനായി പ്രസവ ശുശ്രൂഷ ചെയ്യുന്ന സ്‌ത്രീക്ക് ദാനം ചെയ്യലും സുന്നത്താണ്. അഖ്വീഖ മാംസം പച്ചയായി (വേവിക്കാതെ )വിതരണം ചെയ്യൽ നിർബന്ധമില്ല. അറുക്കുനതിന് പ്രത്യേക സമയ നിബന്ധനകളില്ലെങ്കിലും രാവിലെ അറുക്കൽ പ്രത്യേക സുന്നത്തുണ്ട്.
അറുക്കുന്ന സമയത്ത് ഇങ്ങിനെ പറയണം:
( بِاسْمِ اللهِ وَاللهُ أَكْبَرْ اَللَّهُمَّ لَكَ وَإِلَيْكَ. اَللَّهُمَّ هٰذِهِ عَقِيقَةُ ( اِبْنِي محمد شبلي
(ബ്രായ്കറ്റിലുള്ളത് ഉദാഹരണമാണ്. അവിടെ ആൺകുട്ടിയാണെങ്കിൽ ‘ഇബ്‌നീ’ എന്നതിനുശേഷം തന്റെ കുട്ടിയുടെ പേര് പറയുക. പെൺകുട്ടിയാണെങ്കിൽ ‘ഇബ്‌നീ’ എന്നതിനു പകരം ‘ ബിൻ തീ ‘ എന്നും കുട്ടിയുടെ പേരും പറയുക )
രക്ഷിതാവ് ‘അഖീഖ’ അറുത്തിട്ടില്ലെങ്കിൽ പ്രായ പൂർത്തിയായതിനു ശേഷം വ്യക്തി തന്റെ ‘അഖ്വീക’ അറുത്താലും സുന്നത്ത് ലഭ്യമാവും.
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ